Wednesday, September 14, 2011

പുത്തനോണം


ഗൃഹാതുരത്വം തെല്ലുമേശാതെ
കാലികമായി മാറുമീയോണം
മാറ്റമില്ലാതിന്നൊന്നു മാത്രം
മാവേലിതമ്പുരാനൊരാൾ മാത്രം
വടിവൊത്ത ഞൊറിയുള്ള കസവുചുറ്റി
സമൃദ്ധമാംകൃതാവൊന്നൊതുക്കിവച്ചു

സ്വർണ്ണക്കിരീടവും ഓലക്കുടയുമേന്തി
പ്രജകളെ ഒരു നോക്കു കാണുവാനായ്
മാവേലി മന്നനണഞ്ഞനേരം
ജീൻസ്ധാരികൾക്കിടയിലൂടെ
ഫാഷന്റെ ലോകത്തിൻ നടുവിലൂടെ

'നോൺവെജി'ൻഗന്ധവും ഏറ്റുകൊണ്ട്
'ലിഫ്റ്റിനെ'തെല്ലൊന്നു ഭയന്നുമാറി
പടവുകളേന്തി ഫ്ലാറ്റിലെത്തി
കണ്ടതോ ഓണക്കളികളെല്ലാം

ചാനലുകളിൽ മാത്രമൊതുങ്ങിനിന്ന
പേരക്കിടാങ്ങളെ തേടിയെത്തും
തിരുവോണനാളിലെ 'ഗ്രാൻമയും''ഗ്രാൻപയും'
പരിഭവമില്ലാതൊതുങ്ങിമാറി

ഫ്ലാറ്റിന്റെമോടിയിൽ സന്തുഷ്ടരായി
വർണ്ണപ്പകിട്ടേകും ഷോപ്പിംഗ്‌മാളിൽ
'എസ്‌കലേറ്ററും' കണ്ടു ഭയന്നു പോയി

'ടൂറിസ്റ്റ്'ഹോമുകൾ നിറഞ്ഞിരുന്ന
വെപ്പും കുടിയും 'പുറത്തു'തന്നെ
വിഭവങ്ങൾ 'ചൈനീസ്' മാത്രമായി
മദ്യത്തിൽ മാത്രം സമത്വം കണ്ട്
തെല്ലൊന്ന് മന്ദസ്മിതവുമായി
മാവേലിമന്നൻ മടങ്ങിടുന്നു

ഇനിവരും പാതാള യാത്രയെല്ലാം
'ലിഫ്റ്റി'ലോ എസ്കലേറ്ററിലോ
ആകയാൽ യാത്രയും സുഖകരമായ്-
മാറുന്നകാലവും സ്വപ്നം കണ്ട്,
മാവേലി മന്നൻ മടങ്ങീടുന്നു
പ്രായത്തിൽ കവിയും പ്രസരിപ്പോടെ